ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് G. Sudhakaran പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം വ്യക്തമാക്കിയത്. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് പ്രചരിക്കുന്ന പല വാർത്തകളും തെറ്റാണെന്ന് ആദ്യം പറഞ്ഞെങ്കിലും ഒടുവിൽ ആരുടെയും പിന്തുണയില്ലാതെ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പാർട്ടി സ്ഥാനാർത്ഥിക്കെതിരെ അല്ല തന്റെ മത്സരം എന്നും, അഴിമതിക്കും രാഷ്ട്രീയത്തിലെ പുഴുക്കുത്തുകൾക്കും എതിരെയാണ് താൻ രംഗത്തിറങ്ങുന്നതെന്നും സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടില്ലെന്നും, യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം പൂർണമായും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ M. A. Baby വീട്ടിലെത്തി കണ്ടിരുന്നുവെന്നും, ഇപ്പോൾ നടക്കുന്ന പല വാർത്തകളും വെറും പ്രചാരണങ്ങളാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പാർട്ടിയിൽ ചേർന്നത് ആരുടെയും നിർബന്ധം കൊണ്ടല്ലെന്നും ഹൈസ്കൂൾ കാലത്താണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ആഴ്ച മുമ്പ് പാർട്ടി അംഗത്വം പുതുക്കാൻ ആളുവന്നിരുന്നുവെങ്കിലും അത് പുതുക്കിയില്ലെന്നും, ഈ വിവരം ഒരു ജില്ലാ കമ്മിറ്റി അംഗം പുറത്തുവിട്ടതോടെ വാർത്തയായതാണെന്നും സുധാകരൻ ആരോപിച്ചു. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമമുണ്ടായതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ മന്ത്രി Saji Cherian നേരെയും സുധാകരൻ വിമർശനം ഉയർത്തി. ഭരണഘടനയെ അപമാനിക്കുന്ന രീതിയിൽ താൻ ഒരിക്കലും സംസാരിക്കില്ലെന്നും, യഥാർത്ഥ പാർട്ടി രീതി പറയുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്ത് എത്രകാലം ഇരുന്നുവെന്നതല്ല, എന്ത് പ്രവർത്തനമാണ് നടത്തിയതെന്ന് നോക്കേണ്ടതാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.