തിരുവനന്തപുരം:ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന ചെലാൻ തുക തുടർച്ചയായി അടയ്‌ക്കാതെ വിട്ടാൽ, പിഴത്തുക നേരിട്ട് വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നു ഈടാക്കുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നു. ഇതുൾപ്പെടെയുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം.
നോട്ടീസ് ലഭിച്ചിട്ടും പിഴ അടയ്‌ക്കാത്തവരുടെ എണ്ണം വർധിച്ചതോടെയാണ് നടപടി ശക്തമാക്കുന്നത്.
പുതിയ സംവിധാനത്തിന്റെ ഭാഗമായി വാഹന ഉടമയുടെ ആർ.സി ബുക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും.
നിയമലംഘനം നടന്നാൽ ബാങ്ക് അക്കൗണ്ടിൽ നിന്നു പിഴ ഈടാക്കാമെന്ന സത്യപ്രസ്താവനയും വാഹനം വാങ്ങുന്ന സമയത്ത് നൽകേണ്ടിവരും.
അക്കൗണ്ടിൽ ആവശ്യമായ തുക ലഭ്യമല്ലെങ്കിൽ വാഹനം കണ്ടുകെട്ടൽ അടക്കമുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടക്കും.
കഴിഞ്ഞ ആഴ്ച ഡൽഹിയിൽ ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർമാരുടെ യോഗത്തിലാണ് കേന്ദ്ര മോട്ടോർ വാഹന വകുപ്പ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ചിനു മുൻപായി നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ചില യൂറോപ്യൻ രാജ്യങ്ങളിൽ സമാന സംവിധാനമാണ് നിലവിലുള്ളത്.
പിഴ അടയ്ക്കാനുള്ള സമയപരിധി:
ചെലാൻ ലഭിച്ചാൽ 45 ദിവസത്തിനകം പിഴ അടയ്ക്കണം.
കുറ്റം ചെയ്തിട്ടില്ലെന്ന് വാദിക്കുന്നവർ തെളിവ് ഹാജരാക്കണം; അല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും.
90 ദിവസം പിന്നിട്ടാൽ കേസ് കോടതിയിലേക്ക് കൈമാറും.
ലൈസൻസ് സസ്‌പെൻഷൻ നിർദ്ദേശം:
നിശ്ചിത എണ്ണം ചെലാനുകൾ അടയ്‌ക്കാതെ തുടരുന്നവരുടെ ലൈസൻസ് ആദ്യം സസ്‌പെൻഡ് ചെയ്യണമെന്നും, നിയമലംഘനം ആവർത്തിച്ചാൽ റദ്ദാക്കണമെന്നും കേരളം യോഗത്തിൽ നിർദ്ദേശിച്ചു.
ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെട്ടവർ പിഴ പലിശ സഹിതം അടച്ച ശേഷം മോട്ടോർ വാഹന വകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുക്കണം. പിന്നീട് പുതിയ ലൈസൻസിനായി വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് എഴുതേണ്ടിവരും.
“നിയമലംഘനങ്ങളും പിഴ അടയ്‌ക്കാതിരിപ്പും വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർശന വ്യവസ്ഥകൾ ഏർപ്പെടുത്തേണ്ടിവരും,”
എന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.