മലയാളികളുടെ പ്രിയ കലാകാരൻ കലാഭവൻ മണി ഓർമയായിട്ട് ഇന്ന് 10 വർഷം പിന്നിടുകയാണ്. നടനായും പാട്ടുകാരനായുമെല്ലാം നമ്മളെ ഇത്ര സന്തോഷിപ്പിച്ച, നമ്മൾ ഇത്രയും സ്നേഹിച്ചൊരാൾ വേറെയുണ്ടാകുമോ? ഇല്ല, എന്ന് തന്നെയാണ് അതിന് ഉത്തരം.
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമെന്ന പോലെ അടുത്ത് വന്ന് അധിക നേരമാകും മുൻപേ അകന്നു പോയൊരാൾ. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ജനങ്ങളുടെ മനസിൽ ഇടം പിടിച്ച കലാകാരൻ. ഇന്നും ആ വേർപാട് മലയാളികളെ നൊമ്പരപ്പെടുത്തുന്നു.
ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. പഠിത്തത്തിൽ മിടുക്കനായിരുന്നില്ല മണി. എന്നാൽ, കലാ കായിക രംഗത്ത് ഒന്നാമൻ. 1987ൽ കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്. 10ാം ക്ലാസിൽ രണ്ടുവട്ടും തോറ്റപ്പോൾ പഠനം അവസാനിപ്പിച്ചു. മണൽ വാരിയും ഓട്ടോ ഓടിച്ചും തെങ്ങു കയറിയും അയാൾ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെട്ടു.
വിശപ്പ് പ്രാണൻ പൊട്ടിച്ചപ്പോഴും അയാൾ കല കൈവിട്ടില്ല. അത് അയാൾക്ക് വരുമാനമാർഗം കൂടിയായിരുന്നു. പലവക ജോലികൾക്കിടയിൽ ചെറിയ ട്രൂപ്പുകൾക്ക് വേണ്ടി രാത്രികളിൽ മിമിക്രി അവതരിപ്പിച്ചു. മിമിക്രിക്കാരൻ മണിയുടെ ഈ 'രാത്രിയോട്ടം' അവസാനിച്ചത് കലാഭവനിൽ ആബേലച്ചന്റെ അടുത്താണ്. സ്റ്റേജിലെ മണിയുടെ നമ്പറുകൾ കാണികൾ ഏറ്റെടുത്തു.
ഹാസ്യ വേഷങ്ങളാണ് മണിക്ക് കാണികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. പക്ഷേ, അയാൾ വില്ലന്റെ കുപ്പായം അണിഞ്ഞപ്പോഴൊക്കെ നമ്മൾ ഞെട്ടിത്തരിച്ചിരുന്നു. ഏത് ഇരട്ടച്ചങ്കൻ നായകനേയും വിറപ്പിക്കുന്ന വില്ലൻ. 'ഛോട്ടാ മുംബൈ'യിലും 'വല്ല്യേട്ട'നിലും തമിഴ് ചിത്രം 'ജെമിനി'യിലും മണിയിലെ വില്ലൻ തകർത്താടി. മലയാളത്തിന് പുറമേ തമിഴിലും മണിക്ക് പ്രത്യേക ഫാൻ ബേസ് ഉണ്ടായിരുന്നു. രജനീകാന്ത്, കമൽ ഹാസൻ, ഐശ്വര്യാ റായ്, വിക്രം, വിജയ്, സൂര്യ എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പവും അഭിനയിച്ച മണിക്ക് വേണ്ടി തമിഴകം കട്ടൗട്ടുകൾ വരെ ഉയർത്തി.
ആ അതുല്യ കലാകാരൻ വിടവാങ്ങിയിട്ട് 10 വർഷമാകുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.