തളിപ്പറമ്പ്:പഴശി ഇറിഗേഷൻ വകുപ്പിന് കീഴിൽ കാടുപിടിച്ച് കിടന്ന ഭൂമി വെട്ടിത്തെളിച്ച് പച്ചക്കറി കൃഷിക്കൊരുങ്ങി പ്രദേശവാസികളും നഗരസഭയും.തളിപ്പറമ്പ് നഗരസഭയിലെ ഏഴാംമൈൽ വാർഡിലെ പ്ലാത്തോട്ടത്ത് സ്ഥിതി ചെയ്യുന്ന
നാലര ഏക്കറിൽ ആദ്യ ഘട്ടമായി ഒന്നര ഏക്കർ സ്ഥലത്താണ് കൃഷിക്കായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചത്.
നേരത്തെ പഴശി ഇറിഗേഷൻ ഓഫിസും ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും പ്രവർത്തിച്ചിരുന്നതാണ് ഈ സ്ഥലം .
ഓഫിസ് കണ്ണൂരിലെ കൂടാളിയിലേക്ക് മാറ്റിയതോടെയാണ് സംരക്ഷണ മില്ലാതെ കാടുകയറിയത്. ഒന്നര ഏക്കറോളം വരുന്ന ക്വാർട്ടേഴ്സ് പരിസരം കാടുമൂടി കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ആവാസകേന്ദ്രമായി മാറി.
മറ്റു സ്ഥലത്തുൾപ്പെടെ കാട്ടുമരങ്ങൾ വളർന്ന് തൊട്ടടുത്ത വീടുകളിലേക്ക് ചാഞ്ഞുനിന്നത് അയൽവാസികൾക്കും വലിയ ഭീഷണിയുയർത്തിയിരുന്നു.തുടർന്ന് സമീപവാസികൾ ഇവിടെ പച്ചക്കറി കൃഷി നടത്തുന്നതിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭ ഇടപ്പെട്ട് ഇറിഗേഷൻ വകുപ്പിൻ്റെ അനുമതി ലഭ്യമാക്കി.
തൊഴിലുറപ്പ് തൊഴിലാളികളും നഗരസഭയും ചേർന്ന് പ്രദേശം വൃത്തിയാക്കിയ ശേഷം തളിപ്പറമ്പ് കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷിക്ക് തുടക്കമിടുന്നത്. ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്ന നടപടിയാണിതെന്ന്
വാർഡ് കൗൺസിലർ കെ എം ചന്ദ്രബാബു പറഞ്ഞു.
കാടു വെട്ടിത്തെളിച്ചതോടെ വന്യജീവി ശല്യത്തിന് പരിഹാരമാകുമെന്നും കൃഷി ആരംഭിക്കുന്നതോടെ സ്ഥലം വീണ്ടും കാടുകയറാതെ സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.