കേരളം പേര് മാറ്റം സംബന്ധിച്ച ദീർഘകാല ആവശ്യം യാഥാർത്ഥ്യമാകാനുള്ള നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ കരട് ബിൽ ജൂലായ് 1ന് നിയമസഭ പരിഗണിക്കും. ബില്ലിലെ വ്യവസ്ഥകൾ ചർച്ച ചെയ്ത് നിയമസഭയുടെ അഭിപ്രായം കേന്ദ്രത്തിന് കൈമാറാനാണ് തീരുമാനം.
‘കേരള (പേര് മാറ്റൽ) ബിൽ’ എന്ന കരട് ജൂൺ 5ന് രാഷ്ട്രപതി ദ്രൗപദി മുർമു നിയമസഭയിലേക്ക് അയച്ചിരുന്നു.
ജൂലായ് 14നകം ബില്ലിനെക്കുറിച്ചുള്ള നിയമസഭയുടെ അഭിപ്രായം അറിയിക്കണമെന്നാണ് രാഷ്ട്രപതി നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമാണ് ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം സംസ്ഥാനത്തിന്റെ അഭിപ്രായം തേടിയത്.
കേരളം പേര് മാറ്റം സംബന്ധിച്ച പ്രമേയം 2024 ജൂൺ 24ന് കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു.
സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനായി ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്.
അതിനാൽ ലോക്സഭയുടെയും രാജ്യസഭയുടെയും അംഗീകാരം ആവശ്യമാണ്. പാർലമെന്റിന്റെ അംഗീകാരവും രാഷ്ട്രപതിയുടെ അന്തിമ സമ്മതവും ലഭിച്ച ശേഷമേ കേരളം പേര് മാറ്റം ഔദ്യോഗികമായി നിലവിൽ വരൂ.
പേരുമാറ്റം പ്രാബല്യത്തിൽ വന്നാൽ സർക്കാർ സംവിധാനങ്ങളിൽ നിരവധി മാറ്റങ്ങൾ വരും.
ഇംഗ്ലീഷിൽ നിലവിലെ “Government of Kerala” എന്ന പേര് തുടരുമെങ്കിലും മലയാളത്തിൽ “കേരളം സർക്കാർ” എന്ന പേര് ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കും.
കൂടാതെ സർക്കാർ ഓഫീസുകളുടെ ബോർഡുകൾ, മുദ്രകൾ, ലെറ്റർപാഡുകൾ, വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവ പുതുക്കേണ്ടിവരും.
പേരുമാറ്റ നടപടികളുടെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും രേഖകളിലും സംവിധാനങ്ങളിലുമുള്ള മാറ്റങ്ങൾക്ക് വലിയ സാമ്പത്തിക ചെലവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സർവകലാശാലകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പേരുകളിൽ മാറ്റം വേണമോയെന്ന കാര്യത്തിലും പിന്നീട് തീരുമാനമെടുക്കേണ്ടതുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.