തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നു വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പൊലീസ്. അപകടത്തിന്റെ യഥാർഥ കാരണം, സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ, പ്രവർത്തന ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിശദമായി പരിശോധിക്കുന്നത്.
അപകടവുമായി ബന്ധപ്പെട്ട് പ്രദേശവാസികളും നാട്ടുകാരും ഉന്നയിച്ച പരാതികളും അന്വേഷണത്തിന്റെ ഭാഗമാക്കും. വിദേശത്തുള്ള പാർക്ക് ഉടമയെ ബന്ധപ്പെടാനും പാർക്കിലെ ജീവനക്കാരുടെ മൊഴിയെടുക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയാണ് വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ അപകടമുണ്ടായത്. റൈഡിന്റെ ഭാഗം തകർന്നു വീണതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നാഗർകോവിൽ സ്വദേശികളായ അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തെ തുടർന്ന് പാർക്ക് ഉടമയെയും സൂപ്പർവൈസറെയും പ്രതിചേർത്ത് വെഞ്ഞാറമൂട് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളും സുരക്ഷാ രേഖകളും പരിശോധിച്ചുവരികയാണ്.
അതേസമയം, പാർക്കിൽ നേരത്തെയും സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും പ്രവർത്തനങ്ങളിൽ മാനദണ്ഡലംഘനം നടന്നിരുന്നുവെന്നുമാണ് നാട്ടുകാരുടെ ആരോപണം. അപകടത്തിന് പിന്നാലെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തുകയും ചെയ്തു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മറ്റ് അമ്യൂസ്‌മെന്റ് പാർക്കുകളിലും സുരക്ഷാ പരിശോധനകൾ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യാറെടുക്കുന്നതായാണ് വിവരം.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.