മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ മൊട്ടിട്ട അപൂർവ്വമായ ഒരു പ്രണയകഥ ഒടുവിൽ വിവാഹത്തിൽ ചെന്നെത്തിയിരിക്കുകയാണ്.
ഒരു ജയിൽ ഉദ്യോഗസ്ഥയും കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച പ്രതിയും തമ്മിലുള്ള ഈ വിവാഹം ഇതിനകം തന്നെ ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.
സത്‌ന ജയിലിലെ മുൻ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും കൊലക്കേസ് പ്രതിയായിരുന്ന ധർമേന്ദ്ര സിങ്ങുമാണ് എല്ലാ തടസ്സങ്ങളെയും മറികടന്ന് ഒന്നിച്ചത്.
നിയമവും ഔദ്യോഗിക പദവികളും അതിർവരമ്പുകൾ തീർത്ത ജയിലിനുള്ളിൽ തുടങ്ങിയ ഇവരുടെ ബന്ധം മധ്യപ്രദേശിലെ ബുണ്ടേൽഖണ്ഡ് മേഖലയിൽ വലിയ വാർത്തയായിരിക്കുകയാണ്.
ബുണ്ടേൽഖണ്ഡ് മേഖലയിലെ ഛത്തർപൂർ സ്വദേശിയായ ധർമേന്ദ്ര സിങ് 2007-ലാണ് കൊലക്കേസുമായി ബന്ധപ്പെട്ട് ജയിലിലെത്തുന്നത്. മുൻ നഗരസഭ വൈസ് ചെയർമാൻ കൃഷ്ണ ദത്ത് ദീക്ഷിതിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയെന്ന ഗുരുതരമായ കുറ്റത്തിനായിരുന്നു ധർമേന്ദ്ര സിങ്ങിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഇതേ കാലയളവിൽ തന്നെയാണ് ഫിറോസ ഖാത്തൂൻ സത്‌ന സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടായി നിയമിതയാകുന്നത്. ജയിലിലെ വാറന്റ് ഇൻ-ചാർജ് ചുമതലയായിരുന്നു ഫിറോസയ്ക്ക് നൽകിയിരുന്നത്. ഈ ഔദ്യോഗിക ചുമതലക്കിടയിലാണ് ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച സംഭവിക്കുന്നത്.
ജയിലിലെ വാറന്റ് സംബന്ധമായ ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും മറ്റ് ഓഫീസ് ജോലികളിലും ഉദ്യോഗസ്ഥരെ സഹായിക്കാൻ ധർമേന്ദ്ര സിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. ഇതേ വകുപ്പിന്റെ ചുമതലക്കാരിയായി ഫിറോസ എത്തിയതോടെ ഇവർ തമ്മിൽ ദിവസവും സംസാരിക്കേണ്ട സാഹചര്യം ഉണ്ടായി.
കൃത്യനിഷ്ഠയുള്ള തടവുകാരൻ എന്ന നിലയിൽ ധർമേന്ദ്രയെ ഫിറോസ ശ്രദ്ധിച്ചു തുടങ്ങുകയും അത് പതുക്കെ സൗഹൃദത്തിലേക്ക് മാറുകയും ചെയ്തു. ജയിലിലെ ഇരുമ്പഴികൾക്കുള്ളിലെ ഈ സൗഹൃദം ഗൗരവമേറിയ പ്രണയമായി വളരാൻ അധികകാലം വേണ്ടിവന്നില്ല. തടവുകാരനും ഉദ്യോഗസ്ഥയും തമ്മിലുള്ള ഈ ബന്ധം അക്കാലത്ത് പലരും അറിഞ്ഞില്ലെങ്കിലും ഇരുവരും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു.
ജയിലിലെ നല്ല നടപ്പിനെത്തുടർന്ന് 14 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കി നാല് വർഷം മുമ്പാണ് ധർമേന്ദ്ര സിങ് ജയിൽ മോചിതനായത്. തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും ഫിറോസയുമായുള്ള ബന്ധം അദ്ദേഹം തുടർന്നു. ഒടുവിൽ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.