പശ്ചിമേഷ്യയെയും ആഗോള സാമ്പത്തിക രംഗത്തെയും പിടിച്ചുലയ്ക്കുന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ആണവ പദ്ധതികൾ ഉപേക്ഷിക്കാൻ ഇറാൻ തയ്യാറാകാത്ത സാഹചര്യത്തിൽ,
ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് യുഎസ് നാവികസേന ഉപരോധിക്കുമെന്ന് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫും തമ്മിൽ നടന്ന ഉന്നതതല ചർച്ചകൾ പരാജയപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ചയിൽ ആണവ പദ്ധതിയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇറാൻ വിസമ്മതിച്ചു.
ഇതോടെ സമാധാന ശ്രമങ്ങൾ വഴിമുട്ടുകയും ജെഡി വാൻസ് കരാറൊന്നുമില്ലാതെ മടങ്ങുകയുമായിരുന്നു.
ലോകത്തെ അഞ്ചിലൊന്ന് ക്രൂഡ് ഓയിൽ കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപിന്റെ നീക്കം.
ചുങ്കം നൽകി കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ കൊട്ടിയടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അതീവ ഗുരുതരമായ മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്.
സമാധാനപരമായ കപ്പലുകൾക്ക് നേരെയോ അമേരിക്കൻ സൈന്യത്തിന് നേരെയോ ഇറാൻ ആക്രമണം നടത്തിയാൽ അവരെ നരകത്തിലേക്ക് അയക്കുമെന്ന് അദ്ദേഹം കുറിച്ചു.
ഉചിതമായ സമയത്ത് ഇറാനെ അവസാനിപ്പിക്കാൻ അമേരിക്ക സജ്ജമാണെന്നും, കടലിടുക്കിൽ ഇറാൻ വിന്യസിച്ച മൈനുകൾ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക മുന്നോട്ടുവെച്ച ഏറ്റവും ലളിതവും മികച്ചതുമായ നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞതായി ജെഡി വാൻസ് പറഞ്ഞു.
ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന വാഗ്ദാനം ഇറാൻ ലംഘിച്ചതായാണ് അമേരിക്കയുടെ ആരോപണം.
ഈ ഉപരോധം നിലവിൽ വരുന്നതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാനും വൻ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.