ഇൻഡിഗോ വിമാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ മർദിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഉത്തരവിറങ്ങി. ഡിവൈഎസ്‌പി പി.വി. രമേഷ് കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരാണ് വിമാനത്തിനുള്ളിൽ പ്രതിഷേധിച്ചത്. ഇതിനിടെ പിണറായി വിജയനൊപ്പം ഉണ്ടായിരുന്ന ജയരാജൻ തങ്ങളെ മർദിച്ചു എന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.
2022 ജൂൺ 13നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി. ജയരാജൻ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നെങ്കിലും, മർദന പരാതിയിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാൻ വലിയതുറ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ റിപ്പോര്‍ട്ട് തള്ളിയ കോടതി കൂടുതൽ അന്വേഷണം നടത്താൻ നിർദ്ദേശിക്കുകയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.