കേന്ദ്ര സർക്കാർ വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അതീവ സുപ്രധാനവും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കുന്നതുമായ ബില്ലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ദേശീയ ഗാനത്തിന് സമാനമായി നമ്മുടെ ദേശീയ ഗീതമായ വന്ദേമാതരത്തെയും നിയമപരമായ പരിരക്ഷയുടെ പരിധിയിൽ കൊണ്ടുവരുന്നു എന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പുതിയ നിയമനിർമ്മാണം പൂർത്തിയാകുന്നത്. ഇതിന് പുറമെ വിദേശ ധനസഹായ നിയന്ത്രണ നിയമത്തിലും വരുമാന നികുതി നിയമത്തിലും അടക്കം കാതലായ മാറ്റങ്ങൾ വരുത്തുന്ന ബില്ലുകൾ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.
പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ അമെൻഡ്മെന്റ് ബില്ല് 2026 എന്ന പേരിലാണ് വന്ദേമാതരത്തെ അപമാനിക്കുന്നത് തടയാനുള്ള നിയമം സഭയിലെത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ സുപ്രധാന ബിൽ അവതരിപ്പിക്കുക.
വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അല്ലെങ്കിൽ അത് പാടുന്ന സമയത്ത് മനഃപൂർവം മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവുശിക്ഷയോ കനത്ത പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നൽകാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
നിലവിൽ ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്ക് ലഭിക്കുന്ന അതേ ശിക്ഷയാണ് വന്ദേമാതരത്തിന്റെ കാര്യത്തിലും ഇനി ബാധകമാകുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ നിയമ ഭേദഗതിക്ക് ഇതിനകം തന്നെ ഔദ്യോഗിക അനുമതി നൽകിയിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.