ന്യൂജഴ്സി: ബേബി പൗഡർ കേസിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് വൻ സാമ്പത്തിക തിരിച്ചടി. ബേബി പൗഡറും മറ്റ് ടാൽക്കം അധിഷ്ഠിത ഉൽപന്നങ്ങളും അർബുദത്തിന് കാരണമായെന്ന പരാതികളിൽ 76,000ത്തിലേറെ പരാതിക്കാർക്ക് 550 കോടി ഡോളർ (ഏകദേശം ₹52,699 കോടി) നഷ്ടപരിഹാരം നൽകാൻ ന്യൂജഴ്സിയിലെ ഫെഡറൽ കോടതി ഉത്തരവിട്ടു.
ഒരു പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഈ നിർണായക കോടതി ഉത്തരവ് പുറത്തുവന്നത്. കൂടാതെ, പരാതിക്കാരിൽ ഭൂരിഭാഗവും ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ജോൺസൺ ബേബി പൗഡർ ദീർഘകാലം ഉപയോഗിച്ചതിനെ തുടർന്ന് ഗർഭാശയഗള അർബുദം ഉൾപ്പെടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്ന പരാതിയുമായി 76,000ത്തിലേറെ ആളുകളാണ് കോടതിയെ സമീപിച്ചത്.
അതേസമയം, പരാതിക്കാരിൽ ഏകദേശം 95 ശതമാനം പേരും ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതോടെ കേസിന്റെ പ്രധാനഘട്ടം അവസാനിക്കുകയാണ്.
ജോൺസൺ ആൻഡ് ജോൺസണിന്റെ ടാൽക്കം പൗഡറുകളിൽ ആസ്ബെസ്റ്റോസ് കലർന്നിരുന്നുവെന്നാണ് പരാതിക്കാരുടെ പ്രധാന ആരോപണം. ദീർഘകാല ഉപയോഗം മെസോതെലിയോമ ഉൾപ്പെടെയുള്ള വിവിധ അർബുദങ്ങൾക്ക് കാരണമായെന്ന വാദവും ഹർജികളിലുണ്ട്.
കൂടാതെ, ഉൽപന്നങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവെച്ചുവെന്നും പരാതികളിൽ ആരോപിക്കുന്നു.
കോടതി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ടെങ്കിലും ഉൽപന്നങ്ങളുടെ സുരക്ഷ സംബന്ധിച്ച ആരോപണങ്ങൾ ജോൺസൺ ആൻഡ് ജോൺസൺ ഇപ്പോഴും നിഷേധിക്കുകയാണ്.
ആരോപണങ്ങൾക്ക് ശാസ്ത്രീയ തെളിവില്ലെന്നാണ് കമ്പനിയുടെ നിലപാട്. ജീവൻരക്ഷാ മരുന്നുകളിലും മെഡിക്കൽ ഉപകരണങ്ങളിലുമുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് കേസുകൾ ഒത്തുതീർപ്പാക്കുന്നതെന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റ് (പരാതി പരിഹാര വിഭാഗം) എറിക് ഹാസ് വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.