ലോക ഫുട്ബോളിൻ്റെ അഭിമാനം, റൊസാരിയോയിൽ പിറന്ന നക്ഷത്രം... നീലപ്പടയുടെ എക്കാലത്തേയും മികച്ച കാൽപന്തു കളിക്കാരൻ ലിയോ എന്ന ലയണൽ ആന്ദ്രെസ് മെസ്സിയുടെ ലോകകപ്പിലെ ലാസ്റ്റ് ഡാൻസിന് ന്യൂയോർക്കിൽ പരിസമാപ്തി. തുടരെ രണ്ടാം വർഷവും ലോക കിരീടത്തിൽ മുത്തം ചാർത്താൻ ലോക ഫുട്ബോളിൻ്റെ രാജാവിന് കഴിഞ്ഞില്ലെങ്കിലും... ഇന്ദ്രനീലിമയും തൂവെള്ളയും ഇടകലർന്ന ജേഴ്സിയെ നെഞ്ചേറ്റിയ ആരാധകർക്ക് ആശ്വസിക്കാൻ ഇനിയെന്നും ഓർത്തോർത്ത് പുഞ്ചിരിക്കാൻ കഴിയുന്ന അതുല്യ പ്രകടനം പുറത്തെടുത്ത് തന്നെയാണ് മെസ്സി കളംവിട്ടത്.
പഴകുംതോറും വീര്യമേറുന്നൊരു വീഞ്ഞ് പോലെയായിരുന്നു അയാളിലെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ. ആദ്യമെല്ലാം രാജ്യത്തിന് വേണ്ടി കിരീടം നേടാൻ അറിയാത്തവനെന്ന പഴിയാണ് അയാൾ കൂടുതലും കേട്ടിരുന്നത്. ഒരിക്കൽ ടീം കപ്പില്ലാതെ തോറ്റുമടങ്ങിയതിന് പിന്നാലെ അർജൻ്റീനൻ ജഴ്സിയോട് വിട പറഞ്ഞിട്ടുണ്ട് മെസ്സി. എന്നാൽ തന്നിലുറങ്ങുന്ന പ്രതിഭയോട് ചെയ്യുന്ന അനീതിയാണെന്ന് തിരിച്ചറിഞ്ഞ് ആ തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു. പ്രായം 30 പിന്നിട്ടതിന് ശേഷമാണ് മെസ്സിയുടെ കിരീടവേട്ടകൾക്ക് മൂർച്ച കൈവന്നത്.
ആറ് ലോകകപ്പുകളിലാണ് ലിയോ മെസ്സി പന്തു തട്ടിയത്. ക്രിസ്റ്റ്യാനോയ്ക്കും ഒച്ചാവോയ്ക്കുമൊപ്പം ആറ് വീതം ലോകകപ്പുകളിൽ കളിച്ച താരമെന്ന റെക്കോർഡിനൊപ്പമെത്തിയാണ് മെസ്സി മടങ്ങുന്നത്. ഫിഫ ലോകകപ്പിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച ഫുട്ബോളറെന്ന റെക്കോർഡിനുടമയാണ് അയാൾ. 2006 മുതൽ 2026 വരെ 34 ലോകകപ്പ് മത്സരങ്ങളിലാണ് അയാൾ അർജൻ്റീനയുടെ ജേഴ്സിയിൽ കളിച്ചത്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിൽ നിന്നായി ആകെ 21 ഗോളുകളും രാജ്യത്തിനായി മെസ്സി അടിച്ചുകൂട്ടി. 2006ൽ ഒരു ഗോളും, 2014ൽ നാല് ഗോളുകളും, 2018ൽ വീണ്ടും ഒരു ഗോളും, 2022ൽ ഏഴ് ഗോളുകളും നേടിയ അർജൻ്റൈൻ ഇതിഹാസം 2026ൽ എട്ട് ഗോളുകളുമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനം പുറത്തെടുത്താണ് മടങ്ങുന്നത്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.