ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും മുംബൈയിലേക്ക് നീങ്ങുന്ന ‘ഗ്രീൻ സാൻവി’ (Green Sanvi) എൽപിജി കപ്പൽ ശനിയാഴ്ച പുലർച്ചെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ. 46,655 മെട്രിക് ടൺ എൽപിജിയുമായി സഞ്ചരിക്കുന്ന കപ്പൽ ഏപ്രിൽ 6ന് മുംബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് കപ്പലിന്റെ സഞ്ചാരം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവിൽ ഗ്രീൻ സാൻവി കടലിടുക്കിന്റെ വടക്കുഭാഗത്താണുള്ളത്.
ഇതിന് പുറമെ ‘ഗ്രീൻ ആശ’ (Green Asha), ‘ജഗ് വിക്രം’ (Jag Vikram) എന്നീ രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ അനുമതി കാത്തിരിക്കുകയാണ്. ഇവരെ സുരക്ഷിതമായി കടത്തിവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
പേർഷ്യൻ ഗൾഫ് മേഖലയിലിപ്പോൾ ഏകദേശം 17 ഇന്ത്യൻ കപ്പലുകൾ പ്രവർത്തിക്കുന്നുണ്ട്. മേഖലയിലാകെ ഏകദേശം 20,500 ഇന്ത്യൻ നാവികർ ജോലി ചെയ്യുന്നതായും, ഇവരിൽ 1,130 പേരെ ഇതിനകം വിവിധ ഷിപ്പിംഗ് കമ്പനികൾ ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ ആഴ്ച ‘ജഗ് വസന്ത്’, ‘പൈൻ ഗ്യാസ്’ എന്നീ കപ്പലുകൾ കാണ്ട്ല, മംഗലാപുരം തുറമുഖങ്ങളിൽ ഇന്ധനം എത്തിച്ചിരുന്നു. നിലവിൽ ‘BW TYR’ കപ്പൽ മുംബൈ തീരത്ത് ഇന്ധനം ഇറക്കിക്കൊണ്ടിരിക്കുകയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.