ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ അഞ്ചു വിക്കറ്റിനാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്.
210 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 18.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 29 പന്തിൽ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടീമിന്റെ ടോപ് സ്കോററായി. പ്രഭ്സിമ്രൻ സിംഗ് (43), കൂപ്പർ കോണോളി (36), പ്രിയൻഷ് ആര്യ (39) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
മറുപടി ബാറ്റിംഗിൽ പ്രിയൻഷ് ആര്യയും പ്രഭ്സിമ്രൻ സിംഗും ചേർന്ന് 61 റൺസിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് നൽകി. തുടർന്ന് ശ്രേയസ് അയ്യറും കോണോളിയും ചേർന്ന് റൺവേഗം കൂട്ടി. അവസാന ഘട്ടത്തിൽ മാർക്കസ് സ്റ്റോയിനിസും ശശാങ്ക് സിംഗും ചേർന്ന് എട്ട് പന്ത് ബാക്കി നിൽക്കെ വിജയം ഉറപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് നേടി. 73 റൺസെടുത്ത ആയുഷ് മത്രെയാണ് ടീമിന്റെ ടോപ് സ്കോറർ. ശിവം ദൂബെ (45), സർഫറാസ് ഖാൻ (32), റുതുരാജ് ഗായക്വാദ് (28) എന്നിവരും ശ്രദ്ധേയമായി.
ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ ഏഴ് റൺസിൽ പുറത്തായത് ചെന്നൈക്ക് തിരിച്ചടിയായി. തുടർന്ന് മത്രെയുടെ തകർപ്പൻ ബാറ്റിംഗാണ് ടീമിനെ ഉയർന്ന സ്കോറിലേക്ക് നയിച്ചത്.
പഞ്ചാബിനായി വിജയ്കുമാർ വ്യശാക് രണ്ട് വിക്കറ്റ് നേടി. സേവിയർ ബാർട്ലെറ്റ്, മാർക്കോ യാൻസൻ, യുവ്സ്വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ഈ ജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ചെന്നൈക്ക് ഇത് രണ്ടാം തോൽവിയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.