തൃശൂർ: പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ പിടിവലിയിൽ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സ്നേഹ തള്ളൽ ആയാലും സ്നേഹത്തല്ലൽ ആയാലും തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് മുരളീധരൻ തുറന്നടിച്ചു. ഈ പ്രവണത അവസാനിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യമെന്നും മുരളീധരൻ പറഞ്ഞു. ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസം എന്നും കെ. മുരളീധരൻ കുറ്റപ്പെടുത്തി. കുറ്റ്യാടിയിലെ പുതുയുഗ യാത്ര വേദിയിലുണ്ടായത് സ്നേഹത്തള്ളലാണ് എന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാറിൻ്റെ വിശദീകരണം. ഇതൊക്കെ കുടുംബത്തിലുണ്ടാകുന്ന പോലെയുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലാണ് കഴിഞ്ഞ ദിവസം നാടകീയരംഗങ്ങൾ അരങ്ങേറിയത്. തന്നെ പ്രസംഗിക്കാൻ വിളിക്കുന്ന ജില്ലാ നേതാവ് പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പിൽ തടയാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പത്ത് മണിക്കാണ് കുറ്റ്യാടിയിലെ സ്വീകരണപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ 11.30ഓടെയാണ് പരിപാടി ആരംഭിച്ചത്. നിശ്ചയിച്ച സമയത്തും പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിലുള്ള മറ്റ് നേതാക്കളൊന്നും പ്രസംഗിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.