കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന നിർണ്ണായക പോരാട്ടത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ ഇന്ത്യയ്ക്ക് ആവേശജയം.
അഞ്ച് വിക്കറ്റിന് വിൻഡീസിനെ തകർത്ത ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. വിൻഡീസ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഇന്ത്യൻ വിജയത്തിന്റെ ശില്പി ഓപ്പണർ സഞ്ജു സാംസണാണ്. 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു, പക്വതയാർന്ന ബാറ്റിംഗിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത് (196). 26 പന്തിൽ തന്റെ കന്നി ലോകകപ്പ് അർധസെഞ്ചറി പൂർത്തിയാക്കിയ സഞ്ജു, ഇന്നിംഗ്സിലുടനീളം ആധിപത്യം പുലർത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. പവർപ്ലേയിൽ തന്നെ അഭിഷേക് ശർമ (10), ഇഷാൻ കിഷൻ (10) എന്നിവരെ ഇന്ത്യയ്ക്ക് നഷ്ടമായി. എന്നാൽ മൂന്നാം ഓവറിൽ അകീൽ ഹുസൈനെതിരെ സഞ്ജു നടത്തിയ ആക്രമണമാണ് ഇന്ത്യൻ സ്കോറിന് വേഗം കൂട്ടിയത്. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം ചേർന്ന് സഞ്ജു 58 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ടുണ്ടാക്കി.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു.
സൂപ്പർ 8 കടമ്പ കടന്ന ഇന്ത്യ ഇനി സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും. മാർച്ച് 5-ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഹൈ വോൾട്ടേജ് സെമി പോരാട്ടം നടക്കുക
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.