ഡൽഹി: ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി ഒഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 12ാം സീസൺ ഫെബ്രുവരി 14ന് തുടങ്ങുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. ലീഗിലെ മുഴുവൻ 14 ടീമുകളും ടൂർണമെൻ്റിൽ പങ്കെടുക്കും. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിൽ സിംഗിൾ ലെഗ് ഫോർമാറ്റിലായിരിക്കും ഇത്തവണ മത്സരങ്ങൾ നടത്തുകയെന്നും കേന്ദ്ര കായിക മന്ത്രി അറിയിച്ചു. ന്യൂഡൽഹിയിൽ കായിക മന്ത്രാലയം, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ക്ലബ് പ്രതിനിധികൾ എന്നിവർ പങ്കെടുത്ത നിർണായക യോഗത്തിലാണ് തീരുമാനമായത്.
ആകെ 91 മത്സരങ്ങൾ ഈ സീസണിലുണ്ടാകും. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്‌സി, ചെന്നൈയിൻ എഫ്‌സി തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം സജീവമായി രംഗത്തുണ്ടാകും. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനും മത്സരമുണ്ടാവും. ലീഗ് നടത്തിപ്പിനായി 25 കോടി രൂപയുടെ പ്രത്യേക ഫണ്ടും രൂപീകരിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം തുക എഐഎഫ്എഫ് നൽകും. ക്ലബ്ബുകൾക്ക് അവരുടെ ഫ്രാഞ്ചൈസി ഫീസായ ഒരു കോടി രൂപ അടയ്ക്കാൻ ജൂൺ വരെ സമയം അനുവദിച്ചിട്ടുണ്ട്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.