തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിൻ്റെ ഗണ്യഭാഗവും തയ്യാറാക്കിയത് എഐ വഴിയാണെന്ന് ഡോ. തോമസ് ഐസക്. ധനകാര്യ വകുപ്പിലെ രഹസ്യ രേഖകൾ എഐ പ്ലാറ്റ്ഫോം വഴി പരിശോധിച്ചു. രഹസ്യ രേഖകൾ ഇപ്പോൾ പൊതുമധ്യത്തിൽ ലഭ്യമാണെന്നും മുൻ ധനമന്ത്രി ആരോപിച്ചു.
എഐ ടൂൾ ഉപയോഗിച്ച് ആണോ ധവളപത്രം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. രഹസ്യ രേഖകൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ടോയെന്നും മുൻ ധനമന്ത്രി ചോദിച്ചു. നിയമസഭയിൽ വെക്കുന്ന രേഖകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണിത്.
നിരവധി അബദ്ധങ്ങൾ ധവളപത്രത്തിൽ വന്നിട്ടുണ്ട്. കണക്കിൻ്റെ വ്യാഖ്യാനം തെറ്റായ രീതിയിൽ വന്നു. വസ്തുതാ വിരുദ്ധമായ കാര്യം രാഷ്ട്രീയ ലക്ഷ്യത്തിന് ഉപയോഗിച്ചിരിക്കുന്നുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. എസ്സി- എസ് ടി ക്ക് ജനസംഖ്യ ആനുപാതത്തേക്കാൾ തുക വിലയിരുത്തുന്ന സംസ്ഥാനമാണ് കേരളമാണ്. എന്നാൽ ധവളപത്രം വന്നപ്പോൾ അത് എങ്ങനെ തിരിച്ചായിയെന്നും തോമസ് ഐസക് ചോദിച്ചു.
സർക്കാർ രേഖകൾ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് ശരിയാണോയെന്നും സ്പീക്കർ പരിശോധിക്കണം. ആര് ധനമന്ത്രിയായാലും വാരിക്കോരി കടമെടുക്കാൻ കഴിയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.