പെങ്ങൾമാരെ ഒരു ഭൂതത്താൻകോട്ടയിലെന്ന പോലെ സംരക്ഷിക്കുന്ന ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രത്തെ മലയാളികൾക്ക് അത്രവേഗത്തിൽ മറക്കാനാവില്ല. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഹിറ്റ്ലർ മാധവൻകുട്ടിയായി തിളങ്ങിയത്.
വർഷങ്ങൾക്കിപ്പുറം, മാധവൻകുട്ടിയും അദ്ദേഹത്തിന്റെ അനിയത്തിമാരും ഇന്ന് എങ്ങനെയിരിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? എങ്കിൽ ഇതാ, സിനിമയിലെ പ്രധാന താരങ്ങൾ ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. താരങ്ങളുടെയെല്ലാം ഇപ്പോഴത്തെ ലുക്ക് വച്ച് എഐയിൽ നിർമിച്ചതാണ് ഈ ചിത്രം
മാധവൻകുട്ടിയായി മമ്മൂട്ടിയും, അദ്ദേഹത്തിന്റെ അഞ്ചു സഹോദരിമാരായി എത്തിയ ഇളവരശി (സീതാലക്ഷ്മി), വാണി വിശ്വനാഥ് (അമ്മു), സുചിത്ര മുരളി (ഗായത്രി), ചിപ്പി (തുളസി), സീത (അമ്പിളി) എന്നിവരെയാണ് വൈറലായ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ അതേ സ്നേഹത്തോടെ ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള ഈ പുത്തൻ ലുക്ക് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
1996-ൽ സിദ്ദിഖ് രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറങ്ങിയ 'ഹിറ്റ്ലർ' ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. കർക്കശ സ്വഭാവവും അനിയന്ത്രിതമായ ദേഷ്യവും കാരണം നാട്ടുകാർ 'ഹിറ്റ്ലർ' എന്ന് വിളിക്കുന്ന മാധവൻകുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
തന്റെ അഞ്ച് അനുജത്തിമാരെ ലോകത്ത് മറ്റെന്തിനെക്കാളും സ്നേഹിക്കുകയും എന്നാൽ അത് പ്രകടിപ്പിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന വല്യേട്ടനായി മമ്മൂട്ടി തിളങ്ങി. മുകേഷ്, ശോഭന, സായ് കുമാർ, ജഗദീഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങളുടെ തീവ്രതയും അമിതമായ സംരക്ഷണസ്വഭാവം കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയായിരുന്നു ചിത്രം.
300 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ഈ സിനിമ ആ വർഷത്തെ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. മമ്മൂട്ടിയുടെ മാധവൻകുട്ടി എന്ന കഥാപാത്രത്തിന്റെ ശരീരഭാഷയും ഡയലോഗുകളും അക്കാലത്തെ പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തു. കുടുംബ പ്രേക്ഷകരെയും യുവജനങ്ങളെയും ഒരുപോലെ ആകർഷിച്ച ഈ സിനിമയുടെ വിജയം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതിനും കാരണമായി. ഇന്നും മലയാള ടെലിവിഷൻ ചാനലുകളിൽ വലിയ പ്രേക്ഷക പിന്തുണയോടെ പ്രദർശിപ്പിക്കുന്ന 'ഹിറ്റ്ലർ' ഒരു കാലഘട്ടത്തിന്റെ സിനിമാ കാഴ്ചകളെ അടയാളപ്പെടുത്തിയ സിനിമയാണ്.
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.